വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ മാസം നാറ്റോ ഉച്ചകോടി കഴിഞ്ഞ് തുർക്കിയിൽനിന്ന് മടങ്ങവേ രഹസ്യമായി വിമാനം മാറിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകിരച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ സീക്രട്ട് സർവീസും സൈന്യവും ആവശ്യപ്പെട്ടതിനാലായിരുന്നു ഇത്. അവർ പറഞ്ഞത് അനുസരിക്കേണ്ടിവന്നുവെന്നാണ് ട്രംപ് വിശദീകരിച്ചത്.
ഇറാനിൽനിന്നുള്ള ഭീഷണി മൂലമായിരുന്നു ഇതെന്ന് അമേരിക്കൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞമാസം എട്ടിനായിരുന്നു സംഭവം. തുർക്കിയിൽനിന്ന് മടങ്ങനായി എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യമായി ട്രക്കിലേക്കു മാറ്റി മറ്റൊരു വിമാനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. എയർഫോഴ്സ് വണ്ണിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോ, ചില വൈറ്റ് ഹൗസ് ജീവനക്കാരോ ഇക്കാര്യം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
തനിക്ക് വലിയ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് ഊഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “ഞാൻ അതിനെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല. എനിക്ക് ഒരുപാട് ഭീഷണികളുള്ളതാണ്. നിങ്ങൾക്കതിനെക്കുറിച്ചൊന്നും അറിയില്ല”.